12/18/2015

സ്‌കൂളില്‍ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി ദേശീയ അവാര്‍ഡ് സ്വന്തമാക്കി മിനോണ്‍.

അച്ഛനും അമ്മയും ഒരിക്കലും ഒരു കാര്യവും പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല.


ഈ പതിനഞ്ചുകാരന്‍, ഇന്ന് വിദ്യാഭ്യാസ മനഃശാസ്ത്രത്തെക്കുറിച്ച് ബി.എഡ് കോളേജുകളില്‍ പ്രഭാഷണം നടത്തുന്നു. ഭാഷയെയും മിത്തോളജിയെയും കുറിച്ചു യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ സെമിനാറുകള്‍ നയിക്കുന്നു. അതിരു കെടാത്ത വഴിയിലൂടെ മിനോണ്‍ നടക്കുന്നു, 

 എല്ലാ മതവും  മുന്നോട്ട്  അറിവിനെ പരിമിതപ്പെടുത്തുന്നുവെന്ന കാരണത്താല്‍ ഒരു മതത്തിലും വിശ്വസിക്കാതെ.
വ്യത്യസ്ത ചിന്തയും ജീവിതവും പിന്തുടരുന്ന ആലപ്പുഴ എടത്വാ പാണ്ടങ്കരി ഇടത്തിടങ്കേരില്‍ ജോണ്‍ ബേബിയും മിനിയും 

മക്കളുടെ അറിവിനു സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലം വേണ്ടെന്നു നേരത്തെ തീരുമാനിച്ചതാണ്
സ്‌കൂളില്‍ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി മികച്ച ബാലനടനുളള ദേശീയ അവാര്‍ഡ് സ്വന്തമാക്കി മിനോണ്‍.
കഴിഞ്ഞ സിനിമയ്ക്കു കിട്ടിയ പണം എന്തു ചെയ്തു ?
'പൗലോകൊയ്|ലൊയുടെ എല്ലാ പുസ്തകങ്ങളും വാങ്ങി. 'പതിനെട്ടു പുരാണങ്ങള്‍' വാങ്ങണമെന്ന് കുറച്ചു കാലമായി വിചാരിക്കുന്നു. അതും നടന്നു. കുറച്ചു കാശ് ബാക്കിയുണ്ട്.

അതിന് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി ഒരു യാത്ര പോകുന്നുണ്ട്...'
ഉത്തരം കേട്ട് ഞെട്ടേണ്ട. പറയുന്നത് മിനോണാണ്.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത "നൂറ്റൊന്ന് ചോദ്യങ്ങള്‍"  എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയത് മിനോണാണ്്.

 കരിയര്‍ ബുക്കില്‍ സിനിമകളുടെ എണ്ണം പതിനഞ്ചു കഴിഞ്ഞു.
മിനോണിന്റെ ഉത്തരത്തില്‍ തീരുന്നില്ല കൗതുകം ഒരു സ്‌കൂളിലും മിനോണ്‍ പഠിച്ചിട്ടില്ല. അറിവ് തേടലിനു സ്വയം വഴിയുണ്ട്. അതുപോലെ തന്നെയാണ് പന്ത്രണ്ടുകാരി സഹോദരി മിന്റുവും. മിന്റുവിന്റെ പഠനവിഷയം കണക്കും സയന്‍സുമല്ല, ഭരതനാട്യം. യുക്തിവാദിയായ ജോണ്‍ ബേബിക്കു കേരളത്തിലെ ഒട്ടുമിക്ക പരമ്പരാഗത നെയ്ത്തു രീതികളും വശമുണ്ട്. മിനി ചിത്രകാരി. കലയുടെ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഈ കുടുംബത്തിന്റെ കഥ ആറു വര്‍ഷം മുമ്പ് വന്നിരുന്നു. അന്ന് കാണുമ്പോള്‍ മിനോണിന്റെ കളിമണ്‍ ശില്‍പ ശേഖരവും കഥകളി പെയിന്റിങ്ങുകളുമായിരുന്നു അദ്ഭുതം.. നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞകാലം മുതലേ കഥകളിയെ സ്‌നേഹിച്ച ബാലന്‍. പുരാണ കഥകള്‍ പലതും മിനോണ്‍ പഠിച്ചത് കഥകളിയിലൂടെ. വര്‍ഷങ്ങളുടെ വേഗത്തിനൊപ്പം മിനോണും വളര്‍ന്നു.
സംഭാഷണത്തില്‍ ഇടയ്ക്കു വൈക്കം മുഹമ്മദ് ബഷീറും മാര്‍ക്ക് ട്വയിനും ഉറൂബും കടന്നു വരും. ഇടയ്ക്ക് മിഴിയടച്ച് ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ പ്രിയ കവിതകള്‍ താനേ മൂളും.
സിനിമയില്‍ സജീവമായി തുടരുന്ന മിനോണിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ എല്ലാം പഴയതുപോലെ തന്നെ. എങ്ങും താരത്തിന്റെ പകിട്ടില്ല. വീട്ടിനുളളില്‍ അലമാരകളുടെ എണ്ണം കൂടിയെന്നു മാത്രം. എല്ലാറ്റിലും നിറയെ പുസ്തകങ്ങള്‍. മുമ്പ് വന്നപ്പോള്‍ ചെറിയ ചെടികളായിരുന്നവ മുറ്റത്ത് നിറയെ കായ്കളും തണലുമായി നില്‍ക്കുന്നു.
'സിനിമയില്‍ വന്നില്ലേ, ഇനിയിപ്പോള്‍ വീട്' ഒക്കെ ഒന്ന് മിനുക്കേണ്ടേ എന്ന് പലരും ചോദിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് അതൊരു വലിയ കാര്യമല്ല.

വായിക്കാനുളള പുസ്തകങ്ങള്‍ വാങ്ങുക. വായിക്കുക, യാത്രകള്‍ ചെയ്യുക. കലാപരിപാടികള്‍ ആസ്വദിക്കുക. അതിനൊക്കെയാണ് പ്രാധാന്യം. ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് ഈ വീടു മതി.
അച്ഛനും അമ്മയും ഒരിക്കലും ഒരു കാര്യവും പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല.

ധാരാളം കഥ പറഞ്ഞു തരുമായിരുന്നു. എനിക്ക് കഥ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്. അമ്മ ബാലരമ വായിച്ചു കേള്‍പ്പിക്കും. പക്ഷേ, ജോലിത്തിരക്കുളളപ്പോള്‍ ചിലപ്പോള്‍ പറ്റില്ല. അപ്പോള്‍ എനിക്ക് വായിക്കണമെങ്കില്‍ ഞാന്‍ അക്ഷരം പഠിക്കണമെന്നായി. അങ്ങനെ അച്ഛനോടു ചോദിച്ച് അക്ഷരം പഠിക്കാന്‍ തുടങ്ങി. ഞാന്‍ എഴുതുന്നതു നോക്കിയിരുന്നാണ് മിന്റു എഴുത്ത് പഠിച്ചത്.
കുറേക്കാലം കവിതകള്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് എഴുതണം എന്ന തോന്നല്‍ തുടങ്ങിയത്. എന്റെ മനസ്സിലെ ചിന്തകളാണ് എഴുതുന്നത്. അതിനെ കവിതയെന്നു വിളിക്കാമോ എന്നൊന്നും അറിയില്ല.
എന്റെ ഫേസ്ബുക്കു പേജില്‍ കവിതകള്‍ പോസ്റ്റ് ചെയ്യും.' മിനോണിന്റെ വാക്കുകള്‍ തിടുക്കത്തില്‍ പായുന്നു. കാട്ടരുവി പോലെ.
മമ്മൂട്ടിയും മോഹന്‍ലാലും
'ഞാനൊരു സിനിമയെടുക്കുന്നുണ്ട്. നിന്റെ സഹായവും വേണം.' സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സിനിമയിലേക്ക് വിളിച്ചത് അങ്ങനെയാണ്. സിദ്ധാര്‍ത്ഥ് ചേട്ടനെ എനിക്ക് നേരത്തെ അറിയാം. സിനിമയില്‍ അഭിനയിക്കുന്നു എന്ന അമിതാവേശവും തോന്നിയില്ല. താരങ്ങളോടും അത്തരം ആരാധന തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാന്‍ അറിയില്ല. പക്ഷേ, അഭിനയം പഠിക്കാത്ത ഒരാളെയായിരുന്നു ചേട്ടന് വേണ്ടിയിരുന്നത്. സ്‌കൂളില്‍പോലും പഠിക്കാത്ത പയ്യനാണെന്നുളളത് എന്റെ ബോണസ് ഗുണം. 'ഒരു ക്ലീന്‍ പേപ്പര്‍ മതി എനിക്ക്.' അങ്ങനെയാണ് സിദ്ധാര്‍ഥ് ചേട്ടന്‍ പറഞ്ഞത്.
'എന്നും എപ്പോഴും' എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. 'നീ പഠിച്ചതൊക്കെ ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ മറന്നേക്കു, ആ നിമിഷം മുതല്‍ തുടങ്ങിയാല്‍ മതി' അതാണ് അദ്ദേഹത്തിന്റെ രീതി.

മമ്മൂക്ക വളരെ കെയറിങ് ആണ്. ഷോട്ടിനു മുമ്പ് അദ്ദേഹം വിശേഷങ്ങളൊക്കെ ചോദിച്ചു കൂളാക്കും. അത് ഒരു ട്രിക്കാണ്. നമ്മള്‍ ടെന്‍ഷനടിക്കാനുളള സമയം തരാതെ നേരെ ഷോട്ടിലേക്കു കയറാം.
ആദ്യമൊക്കെ സിനിമ വരുമ്പോള്‍ ഞാന്‍ കഥാപാത്രങ്ങളെയാണ് ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ ആരാണ് സംവിധായകന്‍ എന്നാണ് ശ്രദ്ധ.

നല്ല സംവിധായകരുടെ കീഴില്‍ അഭിനയിച്ചാല്‍ അതിനൊപ്പം എനിക്ക് അവരുടെ സംവിധാന രീതികളെയും പഠിക്കാം. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.' മിനോണ്‍.
ഈ സ്വപ്നത്തെ ഒരു പതിനഞ്ചുകാരന്റെ പകല്‍ക്കിനാവായി തളളിക്കളയാന്‍ ആവില്ല. കാരണം ഈ മാന്ത്രിക പ്രതിഭ കടന്നു വന്നത് സ്വന്തം അറിവിന്റെ വഴിയിലൂടെയാണ്.