12/29/2012

മത്സരമെന്ന വികാരം





മത്സരത്തിന്‍റെ  മനശാസ്ത്രം  

മഹാകവി  വയലാര്‍ എഴുതിയ താണ്  മത്സരത്തിന്‍റെ  ശക്തി .

"ഞാന്‍- ഞാന്‍ - ഞാന്‍" -എന്ന ഭാവ ങ്ങളേ ------
തീരത്ത് മത്സരിച്ചു  മത്സരിച്ച് മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ . 

ആധുനിക  സംസ്കാരത്തിന്‍റെ ഗതി നിയന്ത്രിക്കുന്നത്   മത്സരമാണ്.  ആത്മിയതയില്‍ നിന്നും വഴി തെറ്റുന്ന  മനുഷ്യന്‍റെ  മനശാസ്ത്രപരമായ  ഒരാവശ്യമാണ്  എവിടെയും  എന്തിനും മത്സരിച്ചു ജയിക്കുക  എന്നത്  .  കിന്‍റെര്‍ഗാര്‍ട്ടനില്‍ തുടങ്ങി  ആജീവനാന്തം മനുഷ്യന്‍  പരിശീലിക്കുന്നത്  മത്സരിച്ച്  ജയിക്കാനാണ് .


ഒരു  പക്ഷം  ജയിക്കുമ്പോള്‍    മറുപക്ഷം തോല്‍ക്കുന്നതാണ്  മത്സരത്തിന്‍റെ  തോല്‍വി . മത്സരത്തിന്‍റെ  മനശാസ്ത്രം  മറികടന്നാല്‍  മാത്രമേ  മനുഷ്യന്  ജീവിതത്തില്‍ സ്വസ്ഥത  കൈ വരിക്കാനകൂ.

തോല്‍വി എന്ന വികാരം  ബലഹീനനായ  മനുഷ്യനില്‍ അവന്‍റെ അഹത്തെ  വൃണപ്പെടുത്തുന്നു. ഇങ്ങനെ  പല പല തോല്‍വികളുടെ  പടുകുഴിയില്‍  വീണ്  വൃണാവസ്ഥയില്‍   മനുഷ്യന്‍ സ്വയം ബലഹീനനും   നിത്യ രോഗിയുമായി  മദ്യത്തിനും   മയക്കുമരുന്നിനും  അടിമയാകുന്ന അവസ്ഥ  വളരെ   ദയനീയമാണ്.

മത്സരത്തിന്‍റെ  പ്രഭവകേന്ദ്രം  "അഹം" എന്ന ഞാനാണ്‌. അത്കൊണ്ടാണ് മത്സരത്തെ ഒരു രോഗം എന്ന് വിശേഷിപ്പിച്ചത്. അഹം വൈകാരികമായി  അന്ധമാവുമ്പോള്‍ മാത്സര്യം  ഒരു  രോഗം  ആകുകയും ചെയ്താല്‍   സ്വയം  അതിരുകള്‍ ലങ്കിക്കുന്നത് ഒരു  മനുഷ്യനെക്കൊണ്ടും  നിയന്ത്രിക്കാനാവില്ല.

മത്സരം  ഒരു മനോഭാവം  ആകുന്നതോടെ  മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന   ചാലക ശക്തികള്‍ (motivational forces)  ദുഷ്ടതയുടെ  അടിമകളാവുന്നു. മറ്റുള്ളവരേക്കാള്‍ വലുതാകണമെന്ന  ആഗ്രഹം ഒരു വാശിയായി  മാറുമ്പോള്‍ അസൂയയും  കുശുമ്പും അസംതൃ പ്തിയും  മനുഷ്യനെ  തിന്മകളിലേക്ക്  ആകര്‍ഷി ച്ച്  സ്വയം   നശിക്കുന്നു. അങ്ങിനെ  അവര്‍ അക്രമാസക്തരും  കുറ്റവാളികളുമാകുന്നു  .

 സ്വാര്‍ഥതയുടെ  പ്രതീക്ഷകള്‍  തിന്മയെ കൂട്ട് പിടിക്കാന്‍ മനുഷ്യരെ   പ്രേരിപ്പിക്കുന്നു . മതവും  രാഷ്ട്രിയവും  പോലെ  പലവകയിലുള്ള   സാമ്പത്തീക/ സാമൂഹ്യ  കൂട്ടായ്മകള്‍ മനുഷ്യന് മത്സരിച്ചു  വളരാന്‍  വളക്കൂറുള്ള   മണ്ണായി  എവിടെയും  പ്രവര്‍ത്തിക്കുന്നു.

മത്സരം  രോഗമായ  സമൂഹം  താനെ നശിക്കുന്നു.
 മനുഷ്യന്‍  സൃഷ്ടിക്കുന്ന  സമൂഹങ്ങളും  അഹം എന്ന വികാരത്തിന്  കീഴ് പ്പെടുമ്പോള്‍ മത്സരം  അവിടെയും  നിലനില്‍പ്പിന്‍റെയും  വിജയത്തിന്‍റെയും  മനശാത്രമായി  മാറുന്നു. ഇത് മതങ്ങളെയും രാഷ്ട്രിയത്തെയും  മലിനമാക്കുകയും   ആ സമൂഹം  പരസ്പരം  പോരടിച്ച് നശിക്കുകയും ചെയ്യുന്നു . 

അന്യരുടെ  കുറ്റങ്ങളും  കുറവുകളും കണ്ടെത്തി  അവരെ ജനമധ്യേ  വിമര്‍ശനങ്ങള്‍  നടത്തി  താറടിക്കുന്ന  മത്സരം  ഈ നാശത്തിന്‍റെ    ലക്ഷണമാണ്. ഇത്തരം  നേതാക്കള്‍ക്ക് ജനം കയ്യടിക്കുന്നത്  ആ  സമൂഹം  സ്വയം പരാജയപ്പെടുന്നതിന്‍റെ  തെളിവാണ്.

രാഷ്ട്രിയ ത്തിലും  മതത്തി ലും മാത്രമല്ല, വ്യക്തിപരമായ  ബന്ധങ്ങ ളിലും  ഈ രോഗ ലക്ഷണം  സാധാ രണ മാണ്.

മറ്റുള്ളവരോടൊപ്പം  നമ്മളെ താരതമ്യം  ചെയ്യുന്നത്  മത്സരത്തില്‍ മുന്നേറാന്‍ അത്യ ന്താപേക്ഷിതമാണ്. ഇത് മനുഷ്യരില്‍ കൂടുതല്‍ അസംതൃപ്തിക്കും   അസ്വസ്ഥതക്കും  കാരണമാകുന്നു. ഇത്  മനുഷ്യനിലെ  മത്സരരോഗം  കൂടുതല്‍ വഷളാക്കുന്നു. 

അപ്പോള്‍ മറ്റുള്ളവരുടെ  വിധി കര്‍ത്താക്കളായി  നാം അധ:പ്പതിക്കുന്നു . രാഷ്ട്രിയവും മതവും  പാപ്പരാകുന്നതിനു  കാരണം  അതിനെ നിയന്ത്രിക്കുന്ന നേതാക്കള്‍ മാരകമായ  മത്സര  രോഗത്തിന്  കീഴ്പ്പെടുന്നതാണ്.

ഒരു സമൂഹം  മുഴുവനും  മത്സരരോഗത്തിന്  അടിപ്പെടുന്നത്‌  മനുഷ്യത്വത്തിനു തന്നെ  ഒരു വെല്ലുവിളിയാണ്.

ലോകത്താകെ   പടര്‍ന്ന്  പിടിച്ചിരിക്കുന്ന  ഈ  സാംസ്‌കാരിക  അര്‍ബുദത്തിന്  തടയിടാന്‍ മനുഷ്യരില്‍ സ്വബോധം  ഉണരുക  തന്നെ വേണം. 

മത്സരത്തിനു    മനുഷ്യനെ  രക്ഷിക്കാനാവില്ല എന്ന  തിരിച്ചറിവാണ്  മനുഷ്യനെ  സമ്പ ന്നനും  ശക്തനുമാക്കുന്നത്.